Tuesday, January 12, 2010

പയ്യന്നൂരിനെന്താ ഇത്ര പ്രത്യേകത..?

2010 ലെ പതിനൊന്നാം ദിവസം:

രാഷ്ട്രീയസംബന്ധിയായ പരാമർശങ്ങൾ ഒഴിവാക്കുക എന്നാണു് പലപ്പോഴും ശ്രമം - എങ്കിലും ചെയ്തു പോവുന്നു..

സഖാവു പിണറായി വിജയന്റെ പ്രസംഗത്തിലെ ഒരു ഭാഗം - ഇന്നു വൈകുന്നേരം ടെലിവിഷനിൽ നിന്നു കേട്ടതു്..

“ വേദിയറിഞ്ഞു വേണം പ്രസംഗകർ പ്രസംഗിക്കാൻ..അതും പ്രത്യേകിച്ചു് പയ്യന്നൂർ പോലുള്ള ഒരു സ്ഥലത്തു്..”

ബാക്കി ഒക്കെ പോട്ടെ - അതെന്താ പയ്യന്നൂരിനു് ഒരു പ്രത്യേകത? അവിടെ ഉള്ള ജനസാമാന്യത്തിനു് എങ്ങനെയും ഏതു രീതിയിലും പ്രതികരിക്കാൻ അവകാശമുണ്ടെന്നാണോ സഖാവിന്റെ ഭാഷ്യം?

ക്ഷമിക്കുക - മനസ്സിലാകായ്ക കൊണ്ടു ചോദിച്ചു പോയതാണു്.

******************

പണ്ടു നടന്ന ഒരു സാദാ കോളേജ് തെരഞ്ഞെടുപ്പു് ഓർമ്മ വരുന്നു. വർഷം 1978. സ്ഥലം മദ്ധ്യകേരളത്തിലെ ഒരു പ്രമുഖ കോളേജ്. ജയിക്കാൻ സാധ്യത ഉണ്ടു് എന്നു കരുതപ്പെടുന്ന ഒരു സ്ഥാനാർത്ഥി പത്രിക നൽകി ഇറങ്ങുന്നു - പടിയിറങ്ങി താഴെ വന്നതും ഒരു അഞ്ചെട്ടു പേർ ചുറ്റും കൂടുന്നു. “നീ എലക്‌ഷനൊക്കെ നിന്നോ - പക്ഷെ ഞങ്ങടെ ......നേക്കാൾ(70കളുടെ മദ്ധ്യത്തിൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലും പിന്നീടു് ശരിയായ രാഷ്ട്രീയത്തിലും തിളങ്ങി നിന്ന/ഇന്നും നിൽക്കുന്ന ഒരു ഇടതുപക്ഷനേതാവിന്റെ പേർ ഇവിടെ പരാ‍മൃഷ്ടമാവുന്നു..) ഒരു വോട്ടു്, ഒരൊറ്റ വോട്ട്, നീ പിടിച്ചാൽ പിന്നെ ഈ കോളേജിൽ നീ കയറില്ല. ഇതു വെറും ഭീഷണി അല്ല എന്നറിയാമല്ലോ...”.

പിന്നെന്തു നടന്നു എന്നതല്ല പ്രസക്തം.. പ്രസക്തമാവുന്നതു് ഈ സമീപനം ആണു് - ഈ സമീപനത്തിലെ ഗർഹണീയതയാണു്. മൂന്നു ദശകം കഴിഞ്ഞിട്ടും ഈ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ സമീപനം, അപലപനീയമായ ഈ അസഹിഷ്ണുത, ധാർഷ്ട്യം വഴിഞ്ഞൊഴുകുന്ന ഈ നയം, എന്തേ കൈവിടാത്തതു്?

4 comments:

Unknown said...

ഈ സമീപനം, അപലപനീയമായ ഈ അസഹിഷ്ണുത, ധാര്‍ഷ്ട്യം വഴിഞ്ഞൊഴുകുന്ന ഈ നയം തന്നെയാണ് നിഷ്പക്ഷരായ പലരെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ കേരളം ബംഗാള്‍ ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ സി.പി.എം.കാര്‍ക്ക് ഇമ്മാതിരി അഹന്തയുടെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയാറില്ല. അവിടെയൊക്കെയുള്ള വലിയ പാര്‍ട്ടികള്‍ സി.പി.എം.കാരുടെ നേര്‍ക്ക് ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കാറുമില്ല. ഇത് പക്ഷെ കമ്മ്യൂണിസ്റ്റുകാരുടെ പൊതുശൈലിയാണ്. ലോകത്തെവിടെയും കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെ തന്നെ. ഇന്ത്യയില്‍ ഇതത്ര പ്രബല ശക്തിയല്ലല്ലൊ എന്നും ഇനിയും കുത്തോട്ടല്ലാതെ മുകളിലോട്ട് ഈ പാര്‍ട്ടി വളരില്ലല്ലൊ എന്നു ആശ്വസിക്കാം.

Harikrishnan:ഹരികൃഷ്ണൻ said...

കുറിപ്പിനു നന്ദി ശ്രീ സുകുമാരൻ.

ഒരു രാഷ്ട്രത്തിന്റെ, അല്ലെങ്കിൽ ഒരു ജനായത്തഭരണക്രമത്തിന്റെ, രാഷ്ട്രീയ ആരോഗ്യത്തിനു് പ്രബലമായ പ്രതിശക്തികൾ (counter-forces)ആവശ്യമാണെന്നു പറയാറുണ്ടു്. രാക്ഷസീയമായ ഭൂരിപക്ഷം, ആർക്കായാലും, അനാരോഗ്യകരമാണു്. ആ അർത്ഥത്തിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ദുർബ്ബലമാവുന്നതു് നമ്മുടെ ജനായത്തഭരണക്രമത്തിനു് ആശാസ്യമാണോ എന്നതു് ആലോചിക്കേണ്ടതാണു്. ഒരു പക്ഷെ മതേതരരാഷ്ട്രീയശക്തികൾ ആ രാഷ്ട്രീയഇടം (political space) കൈയടക്കുന്നതിലും അഭിലഷണീയം കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഒരു പ്രബലമായ പ്രതിശക്തിയായി വളരുന്നതാവാം. പക്ഷെ ദൌർഭാഗ്യവശാൽ അഹന്തയുടെയും പുച്ഛത്തിന്റെയും ആയിരിക്കുന്നു കമ്മ്യൂണിസ്റ്റുകാരുടെ, പ്രത്യേകിച്ചു് സി. പി. എമ്മിന്റെ, പൊതുശൈലി. അതു നേതൃത്വത്തിന്റെ ദിശാബോധമില്ലയ്മ തന്നെ. ചരിത്രപരമായ ഇത്തരം വിഡ്ഢിത്തങ്ങൾക്കു് ഒരു വലിയ വില തന്നെ നൽകേണ്ടി വരുമെന്നു് അവർ ഉടൻ തന്നെ അറിയും. കേരളത്തിൽ

Harikrishnan:ഹരികൃഷ്ണൻ said...

ചിത്രകാരൻ - നന്ദി. സെബിന്റെ ആ പോസ്റ്റ് വായിച്ചിരുന്നു. ഒന്നു കൂടി വായിക്കണം. “ഈ വിഷയത്തില്‍ വായിച്ച പല ബ്ലോഗ് പോസ്റ്റുകളും കമന്റുകളും ക്രോഡീകരിക്കാന്‍ നടത്തിയ ഒരു ശ്രമമാണിതു്. ഇതില്‍ പലരുടെയും ആശയങ്ങള്‍, വാചകങ്ങള്‍​മുതലായവ ഉപയോഗിച്ചിട്ടുണ്ടു്. എന്നാല്‍ ഇതു് മൊത്തമായി എന്റെ അഭിപ്രായമാണു്“. പല അഭിപ്രായങ്ങൾ ക്രോഡീകരിച്ചപ്പോൾ പോസ്റ്റിന്റെ ഫോക്കസ് ഇത്തിരി അവ്യക്തമായോ എന്നൊരു സംശയം. എന്റെ മാത്രം തോന്നലായിരിക്കാം - എങ്കിലും ഒന്നുകൂടി വായിക്കട്ടെ..

മുക്കുവന്‍ said...

വേദിയറിഞ്ഞു വേണം പ്രസംഗകർ പ്രസംഗിക്കാൻ...

Comrade told his way of handling.. now its up to you decide what you want life/prison/death :)

അതികമായാല്‍ അമ്രുതും വിഷം അല്ലേ!