2010 ലെ പതിനൊന്നാം ദിവസം:
രാഷ്ട്രീയസംബന്ധിയായ പരാമർശങ്ങൾ ഒഴിവാക്കുക എന്നാണു് പലപ്പോഴും ശ്രമം - എങ്കിലും ചെയ്തു പോവുന്നു..
സഖാവു പിണറായി വിജയന്റെ പ്രസംഗത്തിലെ ഒരു ഭാഗം - ഇന്നു വൈകുന്നേരം ടെലിവിഷനിൽ നിന്നു കേട്ടതു്..
“ വേദിയറിഞ്ഞു വേണം പ്രസംഗകർ പ്രസംഗിക്കാൻ..അതും പ്രത്യേകിച്ചു് പയ്യന്നൂർ പോലുള്ള ഒരു സ്ഥലത്തു്..”
ബാക്കി ഒക്കെ പോട്ടെ - അതെന്താ പയ്യന്നൂരിനു് ഒരു പ്രത്യേകത? അവിടെ ഉള്ള ജനസാമാന്യത്തിനു് എങ്ങനെയും ഏതു രീതിയിലും പ്രതികരിക്കാൻ അവകാശമുണ്ടെന്നാണോ സഖാവിന്റെ ഭാഷ്യം?
ക്ഷമിക്കുക - മനസ്സിലാകായ്ക കൊണ്ടു ചോദിച്ചു പോയതാണു്.
******************
പണ്ടു നടന്ന ഒരു സാദാ കോളേജ് തെരഞ്ഞെടുപ്പു് ഓർമ്മ വരുന്നു. വർഷം 1978. സ്ഥലം മദ്ധ്യകേരളത്തിലെ ഒരു പ്രമുഖ കോളേജ്. ജയിക്കാൻ സാധ്യത ഉണ്ടു് എന്നു കരുതപ്പെടുന്ന ഒരു സ്ഥാനാർത്ഥി പത്രിക നൽകി ഇറങ്ങുന്നു - പടിയിറങ്ങി താഴെ വന്നതും ഒരു അഞ്ചെട്ടു പേർ ചുറ്റും കൂടുന്നു. “നീ എലക്‌ഷനൊക്കെ നിന്നോ - പക്ഷെ ഞങ്ങടെ ......നേക്കാൾ(70കളുടെ മദ്ധ്യത്തിൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലും പിന്നീടു് ശരിയായ രാഷ്ട്രീയത്തിലും തിളങ്ങി നിന്ന/ഇന്നും നിൽക്കുന്ന ഒരു ഇടതുപക്ഷനേതാവിന്റെ പേർ ഇവിടെ പരാമൃഷ്ടമാവുന്നു..) ഒരു വോട്ടു്, ഒരൊറ്റ വോട്ട്, നീ പിടിച്ചാൽ പിന്നെ ഈ കോളേജിൽ നീ കയറില്ല. ഇതു വെറും ഭീഷണി അല്ല എന്നറിയാമല്ലോ...”.
പിന്നെന്തു നടന്നു എന്നതല്ല പ്രസക്തം.. പ്രസക്തമാവുന്നതു് ഈ സമീപനം ആണു് - ഈ സമീപനത്തിലെ ഗർഹണീയതയാണു്. മൂന്നു ദശകം കഴിഞ്ഞിട്ടും ഈ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ സമീപനം, അപലപനീയമായ ഈ അസഹിഷ്ണുത, ധാർഷ്ട്യം വഴിഞ്ഞൊഴുകുന്ന ഈ നയം, എന്തേ കൈവിടാത്തതു്?